23 February 2010

ആയിരം കണ്ണി ഉത്സവത്തിനിടെ ആന "പിണങ്ങി"

വാടാനപ്പള്ളി: മണപ്പുറത്തെ മഹോത്സവമായ ആയിരം കണ്ണി ഉത്സവത്തിന്റെ കൂട്ടിയെന്ന ള്ളിപ്പിനിടെ ആന പിണങ്ങിയത്‌ ഉത്സവം നേരത്തെ അവസാനി പ്പിക്കുവാന്‍ ഇടയാക്കി. വൈകീട്ട്‌ അഞ്ചു മണിയോടെ ആണ്‌ സംഭവം. കൂട്ടിയെഴു ന്നള്ളിപ്പിനു 33 ആനകള്‍ ആണ്‌ നിരന്നിരുന്നത്‌. വളരെ ബന്ധവസോടെ ആയിരുന്നു ആനകളെ നിര്‍ത്തിയിരുന്നത്‌. എന്നാല്‍ ഇതിനിടെ കൂട്ടാനയുടെ കുത്തേറ്റതിനെ തുടര്‍ന്ന് പരിഭ്രാന്തനായ ഒരു "പ്രമുഖ" ആന പിണങ്ങി, അവന്റെ ഉച്ചത്തില്‍ ഉള്ള ചിന്നം വിളി കേട്ട്‌ ആളുകള്‍ നാലു പാടും ചിതറിയോടി. ആനകളെ നിയന്ത്രിക്കുവാന്‍ പാപ്പാന്മര്‍ ശ്രമിക്കു ന്നതിനിടയില്‍ പരിഭ്രാന്തി പരത്തുവാന്‍ ചില സാമൂഹ്യ വിരുദ്ധര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 
തിക്കിലും തിരക്കിലും പെട്ട്‌ നിരവധി ആളുകള്‍ക്ക്‌ പരിക്കുണ്ട്‌. പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ബഹളത്തി നിടയില്‍ പലരുടേയും പേഴ്സും, മൊബെയില്‍ ഫോണും, ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്‌. മോഷ്ടാക്കള്‍ ഈ അവസരം ഉപയോഗ പ്പെടുത്തിയതായും പരാതികള്‍ ഉണ്ട്‌.
 
വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ഘോഷ യാത്രകള്‍ സന്ധയോടെ ക്ഷേത്രത്തില്‍ വന്ന് പതിവു പോലെ സമാപിച്ചു.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)



22 February 2010

ഈച്ച കോപ്പി വാര്‍ത്തകള്‍

fly-copyingകഥയറിയാതെ പകര്‍ത്തി എഴുതുന്നതിനിടയില്‍ കടലാസില്‍ ചത്തു കിടന്ന ഒരു ഈച്ചയെ കണ്ടു അത് പോലെ ഒരു ഈച്ചയെ വരച്ചു വെച്ച കഥ നാം കേട്ടിട്ടുണ്ട്. ഇങ്ങനെ, ഒരു വാക്കും, വള്ളിയും, പുള്ളിയും വിടാതെ പകര്‍ത്തി എഴുതുന്നതിനെയാണ് ഈച്ച കോപ്പി എന്ന് പറയുന്നത്. കഴിഞ്ഞ ദിവസം "ഞങ്ങളുടെ വെബ് സൈറ്റില്‍ പരസ്യം ചെയ്യാന്‍ എന്നെ വിളിക്കൂ" എന്ന് പറഞ്ഞു വന്ന ഈമെയിലില്‍ കണ്ട ലിങ്കില്‍ ക്ലിക്ക്‌ ചെയ്തപ്പോള്‍ ഒരു ഈച്ച കോപ്പി വാര്‍ത്ത കണ്ടു ആ വെബ് സൈറ്റില്‍. e പത്രത്തില്‍ കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്തയുടെ ഈച്ച കോപ്പി ആ വെബ് സൈറ്റില്‍ നിന്നും സ്ക്രീന്‍ പ്രിന്റ്‌ എടുത്തതാണ് താഴെ:
 

plagiarism-text-by-text-copy

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഇതേ വാര്‍ത്ത e പത്രത്തില്‍ വന്നത് താഴെ:
 

ePathram.com

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
വാര്‍ത്തകള്‍ എല്ലാവരും അറിയട്ടെ. അതിനുള്ള എല്ലാ ശ്രമങ്ങളും നല്ലത് തന്നെ. എന്നാല്‍ ഒരു ലേഖനം അതേപടി പകര്‍ത്തുന്നത് നല്ല പ്രവര്‍ത്തനമല്ല.
 
- വര്‍ഷിണി
 
 



Text by text copy of Malayalam News from ePathram



 
 

Labels:

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

യാസീന്‍.. വാര്‍ത്തകള്‍ കോപ്പിചെയ്യാം പക്ഷേ കിട്ടിയ ഉറവിടം എഴുതിയാല്‍ അത് എഴുതിയ ആളെ ബഹുമാനിക്കലുമാണ്

February 25, 2010 at 9:52 AM  

ഈ പത്രത്തിൽ ഞാൻ എഴുതിയ "ഛർദ്ദിൽ മണക്കുന്ന ന്യൂസവറുകൾ" എന്നപോസ്റ്റ്‌ അതിലെ അക്ഷരത്തെറ്റും വ്യാകരണപിശകുമടക്കം ഒരാൾ കോപ്പിയടിച്ചവിവരം പത്രാധിപർ അറിയിക്കുകയുണ്ടായി.ഒരു മാധ്യമപ്രവർത്തകൻ ആണത്‌ സ്വന്തം പെരിൽ ഇട്ടത്‌ എന്ന് അറിഞ്ഞപ്പോൾ സഹതാപം തോന്നി.

മോഷ്ടിച്ചതിനുശേഷം അത്‌ പിടിക്കപ്പെട്ടാൽ നാലാൾ അറിയുവാൻ ആണ്‌ ചെയ്തതെന്ന് പറയുന്നത്‌ ശുദ്ധതെമ്മാടിത്തരം ആണ്‌. അവിടെ കടപ്പാട്‌ എന്ന് ചേർക്കേണ്ട സാമാന്യമര്യാദയുണ്ട്‌. അല്ലാതെ അന്യന്റെ ആശയം കട്ടെടുത്ത്‌ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചല്ല വായനക്കാരനിൽ എത്തിക്കേണ്ടത്‌. ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കുന്ന വിഷയങ്ങളിൽ ഇത്തരം മോഷണവസ്തുക്കൾ കടന്നുകയറിയാൽ അത്‌ ഒഴിവാക്കേണ്ടതും അത്തരക്കാരെ വിലക്കേണ്ടതും ഗ്രൂപ്പുനടത്തിപ്പുകാരൻ/ർ ടെ ഉത്തരവാദിത്വം ആണ്‌.

February 25, 2010 at 3:35 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



21 February 2010

ആയിരം കണ്ണി ഉത്സവം

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌. ഈ വര്‍ഷം അത്‌ ഫെബ്രുവരി 22 നാണ്. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്‌ ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.
 
നാഷ്ണല്‍ ഹൈവേയില്‍ ആശാന്‍ റോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പു സുല്‍ത്താന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌. ഉച്ചയോടെ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തില്‍ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരം കണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജ വീരന്‍ തിരിച്ചെത്തുന്നു. ഈ സമയം നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും കാവടി, ശിങ്കാരി മേളം, നാദ സ്വരം, തെയ്യം, ദേവ നൃത്തം, മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരികയായി. ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഇവരെ എതിരേറ്റ്‌ ക്ഷേത്ര നടയില്‍ വരി വരിയായി നില്‍ക്കുന്നു.
 
പങ്കെടുക്കുന്ന ആനകളുടെ പേരു കൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണ് ഇവിടത്തെ പൂരം. മുന്‍ കാലങ്ങളില്‍ നാല്‍പ്പത്തഞ്ചോളം ആനകള്‍ ഇവിടെ പങ്കെടുക്കാ റുണ്ടായിരുന്നു‌. ഇപ്പോള്‍ അതു മുപ്പത്തി മൂന്നായി ചുരുക്കി. വഴിപാടു പൂരങ്ങള്‍ രാവിലെ മാത്രമാക്കി. ഉത്സവ പ്രേമികള്‍ക്ക്‌ ഹരം പകരുന്ന ഒരു മല്‍സര പ്പൂരം കൂടെ ആണ് ഇവിടത്തേത്‌. ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റി യിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാല നാരായണന്‍ ആയിരുന്നു. അക്കാലത്ത്‌ ഗുരുവായൂര്‍ പത്മനാഭനും, ഗണപതിയും ഇതില്‍ പങ്കെടുക്കാ റുണ്ടായിരുന്നു.
 
തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്ര ഇത്തവണ തിടമ്പ്‌. ഉത്സവ പ്പറമ്പിലെ ഏക ഛത്രാധിപതി യായ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രന്റെ സാന്നിധ്യം ഒന്നു മാത്രം മതി ആന പ്രേമികളെ ആഹ്ലാദ ചിത്തരാക്കുവാന്‍. ഉത്സവ ദിവസം രാവിലെ ക്ഷേത്ര നടയില്‍ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. നിലവിന്റെ കാര്യത്തില്‍ കാണികള്‍ക്ക്‌ ആവേശം പകരുവാന്‍ യുവ താരങ്ങളായ ചെര്‍പ്പ്ലശ്ശേരി പാര്‍ത്ഥനും, ചുള്ളിപ്പറമ്പില്‍ വിഷ്ണുവും ഉണ്ടാകും. കൂടാതെ ഗുരുവായൂര്‍ വലിയ കേശവന്‍, പാമ്പാടി രാജന്‍, ചെറക്കല്‍ കാളിദാസന്‍ തുടങ്ങി പേരെടുത്ത ഗജ വീരന്മാര്‍ വേറെയും ഉണ്ടാകും.
 
ഷൂട്ടേഴ്സ്‌ ക്ലബ്ബും, ടി. എ. സി. ക്ലബ്ബും, അമ്പിളി ക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശില്‍പങ്ങളും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടു നീളെ ഫ്ലക്സുകളും, തോരണങ്ങളും, ആന പ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. ആയിരം കണ്ണി ഉത്സവത്തിലെ പ്രധാന പങ്കാളിയായ ഷൂട്ടേഴ്സ്‌ ക്ലബ്ബ്‌ ഇത്തവണയും വിപുലമായ സംഗതികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. തെയ്യം, ശിങ്കാരി മേളം, കാവടി, അമ്മങ്കുടം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു വേണ്ടി ഇത്തവണ ഇത്തവണ തിടമ്പേറ്റുന്നത്‌ ദുബായില്‍ എഞ്ചിനീയറായ ജയപ്രകാശ്‌ കൊട്ടുക്കല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഗുരുജിയില്‍ അനന്ദ പത്മനാഭന്‍ എന്ന ആനയാണ്‌.
 
സന്ധ്യക്ക്‌ ദീപാരാധനയും, തുടര്‍ന്ന് ക്ഷേത്രത്തിനു സമീപം വര്‍ണ്ണ മഴയും ഉണ്ടാകും. ഉത്സവത്തിന്റെ നടത്തിപ്പിനായി ജാതി മത ഭേദമന്യേ ഗണ്യമായ പങ്കു വഹിക്കുന്നത്‌ പ്രവാസികളാണ്‌. നേരിട്ട് പങ്കെടുക്കുവാന്‍ ആകില്ലെങ്കിലും‍, മനസ്സു കൊണ്ട്‌ ആ ഉത്സവാര വങ്ങളില്‍ അവര്‍ പങ്കാളികള്‍ ആകുന്നു.
 
- എസ്. കുമാര്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ദേഹാസ്വസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് തെച്ചിക്കോട്ടുകാവ്‌ രമചന്ദ്രനെ ഇന്നലത്തെ പൊക്കുളങ്ങര ഉത്സവത്തിൽ പങ്കെടുപ്പിച്ചില്ല. വിവരം അറിഞ്ഞു ധാരാളം ആരാധകർ അവന്റെ അടുത്തെത്തി.ഡോകടർമാരും പാപ്പാനമാരും അടുത്തുതന്നെ ഉണ്ട്‌, രാമചന്ദ്രൻ വിശ്രമത്തിലാണ്‌.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യത്തിൽ ഊട്ടോളി രാജശേഖരൻ ആണ്‌ തിടമ്പേറ്റിയത്‌.

February 22, 2010 at 10:13 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



അന്തിക്കാട്‌ ആനയിടഞ്ഞു

അന്തിക്കാട്‌: പുത്തന്‍ പീടിക തോന്യാവ്‌ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിനു എഴുന്നള്ളത്തിനു കൊണ്ടു വന്ന ആനയിടഞ്ഞ്‌ പരിഭ്രാന്തി പരത്തി. വെട്ടത്തു മന വിനയന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌. രാവിലെ കുളിപ്പിക്കു ന്നതിനിടയില്‍ പാപ്പാന്‍ ആനയുടെ കൊമ്പില്‍ ഉള്ള പഴുപ്പില്‍ മരുന്നു പുരട്ടുവാന്‍ ശ്രമിച്ചപ്പോള്‍ ആന പാപ്പാന്‍ കൃഷണന്‍ കുട്ടിയെ ആക്രമിക്കു കയാണുണ്ടായത്‌. പാപ്പാന്റെ തോളെല്ലിനു പരിക്കേറ്റു. ഇയാളെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട്‌ മയക്കു വെടി വിദഗ്ദ്ധരും മറ്റും എത്തി തളച്ചു.
 
രണ്ടു വര്‍ഷം മുമ്പ്‌ ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചയ്ക്കിടയില്‍ ഇടഞ്ഞ വിനയന്‍ പാപ്പാനെ ചവിട്ടി ക്കൊല്ലുകയും മറ്റൊരാനയെ കുത്തി മറിച്ചിടുകയും തുടര്‍ന്ന് സ്കൂള്‍ കെട്ടിടത്തി നകത്തേക്ക്‌ ഇടിച്ച്‌ കയറുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിദേശ ടെലിവിഷ നുകളില്‍ പോലും അന്ന് വന്നിരുന്നു.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)



16 February 2010

നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : പ്രകാശ് കാരാട്ട്

prakash-karatകോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ തത്വ ദീക്ഷയില്ലാതെ പിന്തുടരുന്ന നവ ലിബറല്‍ നയങ്ങളാണ് വില ക്കയറ്റത്തിന് മുഖ്യ കാരണമെന്ന് സി. പി. ഐ. (എം.) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇ. എം. എസ്. ജന്മ ശതാബ്ദി യോടനു ബന്ധിച്ച് കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ഇ. എം. എസും കേരള വികസനവും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
നവ ലിബറല്‍ നയങ്ങളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ഇ. എം. എസ്. രൂപ കല്‍പ്പന ചെയ്ത നയങ്ങള്‍ക്ക് കടക വിരുദ്ധമാണ്. കേരളത്തിന്റെ വികസനത്തിന് ഇ. എം. എസ്. വിഭാവനം ചെയ്ത കാഴ്ചപ്പാടുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ നവ ലിബറല്‍ നയങ്ങള്‍മൂലം അട്ടിമറിക്ക പ്പെടുകയാണ്.
 
പ്രകൃതി ക്ഷോഭമോ മറ്റ് ദുരന്തങ്ങള്‍ മൂലമോ അല്ല വില ക്കയറ്റമുണ്ടായത്. പഞ്ചസാരയുടെ വില കിലോയ്ക്ക് അമ്പത് രൂപ വരെ എത്തി നില്‍ക്കുന്നു. അപ്പോഴും വന്‍കിട പഞ്ചസാര മില്ലുടമകളെ സഹായിക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. കരിമ്പിന്റെ വില ത്തകര്‍ച്ച മൂലം കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്തിരിയുമ്പോള്‍ പഞ്ചസാര ഇറക്കുമതിക്ക് കേന്ദ്രം അനുമതി കൊടുക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 33 മില്ലുടമകള്‍ 30 മുതല്‍ 900 കോടി രൂപ വരെയാണ് ലാഭമുണ്ടാക്കിയത്.
 
ഗോതമ്പിന്റെ കാര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്ന നടപടികളൊന്നും സ്വീകരിക്കുന്നില്ല. പൊതു വിതരണ സമ്പ്രദായം കാര്യക്ഷമ മാക്കുന്നതിനു പകരം അത് തകര്‍ക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷ്യ ധാന്യ വിഹിതത്തില്‍ 70 ശതമാനത്തി ലധികം വെട്ടിക്കുറച്ചു. എ. പി. എല്‍. വിഭാഗത്തിന് അധികം അനുവദിക്കുന്ന വിഹിതത്തിന് അധിക വിലയും ഈടാക്കുന്നുണ്ട്. തൊഴില്‍ ഖേലയില്‍ വളര്‍ച്ച അവകാശ പ്പെടുന്നുണ്ടെങ്കിലും തൊഴില്‍ രഹിത വളര്‍ച്ചയാണ് യഥാര്‍ഥത്തില്‍ ഉണ്ടാവുന്നത്. ഭൂ പരിഷ്കരണം കേന്ദ്രത്തിന്റെ അജന്‍ഡയില്‍ പോലും വരുന്നില്ല. രാജ്യത്ത് 500 ലക്ഷം ഏക്കര്‍ മിച്ച ഭൂമിയുള്ളതില്‍ 73 ലക്ഷം ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതില്‍ വിതരണം ചെയ്തത് 53 ലക്ഷം ഏക്കര്‍. അതില്‍ തന്നെ ഏറെയും പശ്ചിമ ബംഗാളിലാണ്.
 
കേരളവും പശ്ചിമ ബംഗാളും ത്രിപുരയു മൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭൂ പരിഷ്കരണം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. മാര്‍ക്സിസ്റ്റ് സിദ്ധാന്തം കേരളത്തിന്റെ സാഹചര്യ ങ്ങള്‍ക്കനുസരിച്ച് പ്രായോഗിക വല്‍ക്കരിച്ചതില്‍ ഇ. എം. എസി. ന്റെ പങ്ക് നിസ്തുലമാണ്. ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇ. എം. എസ് മുന്നോട്ടു വച്ച ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടി പതിഞ്ഞതിന്റെ നേട്ടങ്ങളാണ് ആധുനിക കേരളം ഇന്ന് അനുഭവി ക്കുന്നതെന്നും കാരാട്ട് പറഞ്ഞു. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സി. പി. ഐ. (എം.) ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണന്‍ അധ്യക്ഷനായി.
 
- നാരായണന്‍ വെളിയംകോട്
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

രൂക്ഷമായ വിലക്കയടം നിലനില്‍ക്കുന്ന സാഹചര്യത്തിലാന്നു ഇപ്പോള്‍ പഞ്ചസാര കയടുമതിയെ പടിയുള്ള വാര്‍ത്തകള്‍ വരുന്നത്.
അതോടൊപ്പം കുത്തകകള്‍ക്ക്‌ കൂടുതല്‍ ചൂഷണത്തിന് വഴിയോരുക്കിക്കൊന്റ്റ്‌
കേന്ദ്രം ജനന്ങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.

February 17, 2010 at 2:02 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്