30 April 2009

തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്‌...

trissur-pooramതിരഞ്ഞെടുപ്പ്‌ ചൂടില്‍ നിന്നും ഒഴിഞ്ഞു തൃശ്ശൂര്‍ ഇതാ പൂരങ്ങളുടെ പൂരത്തിനെ വരവേല്‍ക്കുവാന്‍ തയ്യാറായി ക്കൊണ്ടിരിക്കുന്നു. കൊടിയേറ്റം കഴിഞ്ഞതോടെ പങ്കാളികളായ ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ ഇതിനോടകം തുടങ്ങി ക്കഴിഞ്ഞു. തൃശ്ശൂര്‍ റൗണ്ടിലും പരിസരങ്ങളിലും പന്തലുകളും തോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ഒഴുകി എത്തുന്ന താള മേള ദൃശ്യ ശബ്ദ വിസ്മയങ്ങളുടെ 36 മണിക്കൂറുകള്‍ നീളുന്ന മഹോത്സവത്തിന്റെ ലഹരിയിലേക്ക്‌ ആളുകളുടെ മനസ്സ്‌ അതി വേഗം നീങ്ങി ക്കൊണ്ടിരിക്കുന്നു. ആനകളെ കുറിച്ചും, മേളത്തെ കുറിച്ചും, കുട മാറ്റത്തെ കുറിച്ചും സാമ്പിളിന്റെ ഗരിമയെ കുറിച്ചും ഒക്കെ ഇപ്പോഴേ ചര്‍ച്ച തുടങ്ങി.
 
കണിമംഗലം ശാസ്ത്രാവ്‌ "വെയിലും മഞ്ഞും കൊള്ളാതെ" വരുന്നതും, അതു പോലെ ചൂരക്കോട്ടു കാവ്‌, നെയ്തല ക്കാവ്‌, കാരമുക്ക്‌, ലാലൂര്‍ തുടങ്ങിയ ചെറു പൂരങ്ങളുടെ വരവോടെ രാവിലെ ആരംഭിക്കുന്ന പൂരം പിറ്റേന്ന് ഉച്ചക്ക്‌ ഉപചാരം ചൊല്ലി പിരിയുന്നതു വരെ നീളും. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ സാമ്പിള്‍ വെടിക്കെട്ടും, ആന ചമയ പ്രദര്‍ശനവും പൂര ദിവസത്തെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും, വടക്കും നാഥ സന്നിധിയിലെ ഇലഞ്ഞിത്തറ മേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടര്‍ന്നുള്ള കുട മാറ്റവും രാത്രിയിലെ വെടിക്കെട്ടും ആണെന്ന് പറയാം.
 
trissur-pooram-festival-kerala-elephants

 
പാറമേ ക്കാവ്‌ ദേവസ്വവും തിരുവമ്പാടി ദേവസ്വവും ആണ്‌ പ്രധാനമായും പൂരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌. കേരളത്തിലെ അഴകിലും അച്ചടക്കത്തിലും മുന്നിട്ടു നില്‍ക്കുന്ന മികച്ച ആനകള്‍ ആണ്‌ ഇരു വിഭാഗത്തുമായി അണി നിരക്കുക. തിരുവമ്പാടിയുടെ ശിവ സുന്ദര്‍ തന്നെ ആയിരിക്കും ഇത്തവണയും പൂരത്തിലെ താരം. ഇരു വിഭാഗവും തങ്ങളുടെ മികവ്‌ പരമാവധി എടുത്തു കാണിക്കുന്ന വിധത്തിലായിരിക്കും ആന ചയമ പ്രദര്‍ശനം ഒരുക്കുക. ഇതിനായി മികച്ച കലാകാരന്മാര്‍ മാസങ്ങ ളോളമായി അദ്ധ്വാനം തുടങ്ങിയിട്ട്‌. കുട മാറ്റവും വെടിക്കെട്ടും ഇരു വിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യ കരമായ മല്‍സരത്തിലൂടെ കാണികള്‍ക്ക്‌ കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നു.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)






ആര്‍ക്കൈവ്സ്